നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ വിമര്‍ശിക്കപ്പെട്ട ഒരു ടെലിവിഷൻ പരിപാടി ആയിരുന്നു ഫ്ളവർസ് ടിവിയിലെ സ്റ്റാർ മാജിക്. ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നതായിരുന്നു വിമർശനങ്ങൾക്ക് കാരണം. ഇപ്പോഴിതാ ഇതേ പ്രോഗ്രാം വീണ്ടും വിവാദത്തിൽ വന്നു ചാടിയിരിക്കുകയാണ്. ഇതിന്റെ 404ാം എപ്പിസോഡില്‍ പ്രശസ്ത നടി മുക്ത നടത്തിയ പരാമര്‍ശങ്ങളിലാണ് ഇപ്പോൾ വിവാദം ഉണ്ടായിരിക്കുന്നത്. തന്റെ മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം താൻ ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു. സ്വന്തം മകളെ അടുത്ത് ഇരുത്തി കൊണ്ട് തന്നെയാണ് മുക്ത അത് പറയുന്നത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റ് എന്നും അതുകഴിഞ്ഞാല്‍ നമ്മള് വീട്ടമ്മയാണെന്നും പറയുന്ന മുക്ത, ഭാവിയിൽ തന്റെ മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും അത്കൊണ്ട് ഇപ്പോഴേ ജോലി ചെയ്ത് പഠിക്കണമെന്നും പറയുന്നു.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള് മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള രീതിയിലാണ് ഈ വാക്കുകൾ വ്യാഖ്യാനിക്കപ്പെടുകയെന്നും അതുപോലെ മുക്ത പറഞ്ഞ കാര്യങ്ങൾ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും ചൂണ്ടി കാണിച്ചു കൊണ്ട് അഡ്വ. ഷഹീന്റെ നേതൃത്വത്തിലാണ് പരാതി പോയിരിക്കുന്നത്. ഷഹീനൊപ്പം ചേർന്ന് എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്, എ.കെ വിനോദ് തുടങ്ങിയവരാണ് വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും കത്ത് നൽകിയത്. ഈ വിഷയത്തിൽ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അവർ അയച്ച കത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരം, “ഇതില്‍ താഴെ കൊടുത്തിട്ടുള്ള യു ട്യൂബ് ലിങ്ക് ഫ്ലവേര്‍ഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്. പ്രസ്തുത പരിപാടിയില്‍ ഒരു ചെറിയ പെണ്‍കുട്ടിയുടെ സാനിദ്ധ്യത്തില്‍ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ആ പെണ്‍കുട്ടിയെ വീട്ടു ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അത് പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്. ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉള്‍പ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും. സാമൂഹികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള് മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്. ആയതിനാല്‍ പ്രസ്തുത കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.”