പീഡിതക്രൈസ്തവരെ സഹായിച്ചുകൊണ്ട് ഹംഗറി സര്‍ക്കാര്‍ വീണ്ടും ലോകശ്രദ്ധയില്‍

അടിച്ചമര്‍ത്തപ്പെടുന്ന പീഡിതക്രൈസ്തവരെ സഹായിച്ചുകൊണ്ട് ഹംഗറി സര്‍ക്കാര്‍ വീണ്ടും ലോകശ്രദ്ധയാകര്‍ഷിക്കുന്നു. മാനുഷികാന്തസിന്റേയും സ്വാതന്ത്ര്യത്തിന്റേയും സംരക്ഷണത്തിന്റെയും ഭാഗമായി ക്രിസ്തീയവിശ്വാസത്തിനും ബൈബിളിനും രാഷ്ട്രീയനയത്തില്‍ പ്രാമുഖ്യം നല്‍കുവാനാണ് ഹംഗറിയുടെ ശ്രമമെന്ന് ഹംഗറി സര്‍ക്കാരിന്റെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്‌ബേജ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

‘ഹംഗറി ഹെല്‍പ്‌സ്’ എന്ന പദ്ധതിയിലൂടെ പീഡിതക്രിസ്ത്യാനികളെ സഹായിക്കുന്നതിനുള്ള ചുമതല അസ്‌ബേജിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഇറാഖിലെ ടെല്‍സ്‌കുഫ് നഗരത്തിലും ലെബനോനിലുമായി 67 ദേവാലയങ്ങളുടെ പുനരുദ്ധരണം ഉള്‍പ്പെടെ ഇരുപത്തി അയ്യായിരത്തോളം ക്രിസ്ത്യാനികളെ സഹായിച്ചു. ‘ഡോട്ടര്‍ ഓഫ് ഹംഗറി’ എന്ന തങ്ങളുടെ പദ്ധതിയിലൂടെ, പലായനം ചെയ്ത ആയിരത്തിമുന്നൂറോളം കുടുംബങ്ങളില്‍ ആയിരം കുടുംബങ്ങളെ തിരികെ കൊണ്ടുവരാനും കഴിഞ്ഞു.

കുടുംബത്തിന്റേയും വിവാഹത്തിന്റേയും വിശുദ്ധിയും ഹംഗറിയുടെ നയത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ക്രിസ്തീയ കുടുംബസങ്കല്‍പ്പത്തിന് പ്രാധാന്യം നല്‍കുന്ന നിലപാടാണ് ഹംഗറിയുടെത്. അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയും ഹംഗറി നിർണ്ണായകമായ ഇടപെടല്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.