ലത്തീൻ സെപ്റ്റംബർ 05 ലൂക്കാ 6: 1-5 മതാത്മക അടിമത്വം

“അവന്‍ അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌” (ലൂക്കാ 6:5).

✝ മനുഷ്യമഹത്വം നിർവചിക്കുന്ന അടിസ്ഥാനങ്ങളിലൊന്നായ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നതോ  നിഷേധിക്കപ്പെടുന്നതോ ആയ അവസ്ഥയെ അടിമത്വം എന്ന് വിളിക്കാം. ഒരാൾ മറ്റൊരാളുടെ  വസ്തുവിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അടിമയാകാം. മനുഷ്യക്കടത്ത്, നിർബന്ധിത ജോലി തുടങ്ങിയവ വ്യക്ത്യാധിഷ്ഠിത അടിമത്വത്തിന്റെ  ഉദാഹരണങ്ങളാണ്. മദ്യത്തോടോ, ലഹരിവസ്തുക്കളോടോ,  ആർഭാടവസ്തുക്കളോടോ ഉള്ള അനിയന്ത്രിതമായ താൽപര്യം വസ്തുക്കളോടുള്ള അടിമത്വവും മനുഷ്യനെക്കാൾ അധികമായി മതത്തെ പ്രതിഷ്ഠിക്കുന്ന മതമൗലികവാദം പ്രത്യയശാസ്ത്രത്തോടുള്ള അടിമത്വത്തിന്റെയും ഉദാഹരണങ്ങളാണ്.

മതാത്മക ജീവിതത്തിന് മനുഷ്യത്വത്തിന്റെ മുഖം നഷ്ടപ്പെട്ട് ഒരു ഭ്രാന്തായി മാറുമ്പോൾ അതിനെ മതാത്മക-അടിമത്വം (Religious Slavery) എന്നുവിളിക്കാം. മനുഷ്യനേക്കാൾ അധികമായി മതാത്മക നിയമങ്ങളുടെ അക്ഷരങ്ങൾക്ക് പ്രാധാന്യം കൊടുത്തപ്പോഴാണ് ഫരിസേയ ജീവിതശൈലി നിയമങ്ങളോടുള്ള ഒരു അടിമത്വമായി മാറുന്നതും സാബത്താചരണ നിയമങ്ങൾക്ക് ദൈവത്തെക്കാളും ദൈവികസ്വഭാവമായ കാര്യണ്യത്തെക്കാളും പ്രാധാന്യം നല്‍കപ്പെട്ടതും.

ബോധ്യങ്ങളെക്കാൾ ഉപരിയായി അന്ധവിശ്വാസങ്ങളും ദൈവസ്നേഹത്തെക്കാൾ ഉപരിയായി ദൈവിക പ്രതികാരചിന്തയും മനസ്സിൽ ഉടലെടുക്കുമ്പോഴാണ് മതാത്മക അടിമത്വംതം രൂപമെടുക്കുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.