വിശ്വാസത്തിന്റെ പേരിൽ 2018 ൽ പീഡിപ്പിക്കപ്പെട്ടത് 21.5 കോടി ക്രിസ്ത്യാനികൾ

2018-ൽ മാത്രം പീഡിപ്പിക്കപ്പെട്ടത്‌ 21.5 കോടി ക്രൈസ്തവർ എന്ന് പുതിയ റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൈസ്തവർ നേരിടുന്ന മതപീഡനത്തെക്കുറിച്ച് ബ്രിട്ടൻ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷനാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. വത്തിക്കാനിലെ വി. ബർത്തലോമിയോ ബസിലിക്കയിൽ വത്തിക്കാനിലെ ബ്രിട്ടീഷ് എംബസി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ക്രിസ്തുവിശ്വാസത്തെപ്രതി 2018-ൽ ആഗോളതലത്തിൽ 21.5 കോടി ക്രൈസ്തവർ പീഡനത്തിനിരയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിശ്വാസത്തിന്റെ പേരിൽ ലോകത്ത് പീഡിപ്പിക്കപ്പെടുന്നവരിൽ 80 % വരും. മധ്യപൂർവ്വേഷ്യയിൽ നിന്ന് ക്രിസ്ത്യാനികൾ തുടച്ചുനീക്കപ്പെടുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2011-ൽ 14 ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന സിറിയയിൽ ഇപ്പോഴുള്ളത് 4,50,000 ക്രിസ്ത്യാനികളാണ്. ഇറാഖ് ഉൾപ്പെടുന്ന നിനവേ സമതലത്തിൽ 2003-ൽ 15 ലക്ഷം ക്രൈസ്തവരുണ്ടായിരുന്നെങ്കിൽ ഇന്നത് 1,20,000 ആയി ചുരുങ്ങി. കുട്ടികളും സ്ത്രീകളുമാണ് ഇതിന്റെ ദുരിതങ്ങൾ കൂടുതൽ അനുഭവിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇറാഖ്, സിറിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ചൈന, നൈജീരിയ എന്നിവിടങ്ങളിലെ പീഡനങ്ങളാണ് കമ്മീഷൻ പ്രധാനമായും പഠനവിധേയമാക്കിയത്. റിപ്പോർട്ടിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്നു പ്രസിദ്ധീകരണ ചടങ്ങിൽ വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസഡർ സാലി ആക്‌സ്വർത്തി പറഞ്ഞു.