ലേഖനം:തന്നിൽ തന്നെ പ്രസാദിക്കാത്ത ക്രിസ്തുവിന്റെ മാത്യക | അലക്സ്, പൊൻവേലിൽ

സ്വയ പ്രശംസ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന ഒരു കാലഘട്ടത്തിൽ നാം ആയിരിക്കുന്നു എന്നതിൽ സംശയം ഇല്ല , സ്വയ സ്നേഹത്തിന്റെ പ്രകടിത ഭാവമാണ് സ്വയ പ്രശംസ, ഉന്നതാധികാരികൾ മുതൽ സാധാരണ ജനവിഭാഗങ്ങൾ വരെ ഈ സ്വയപ്രശംസയുടെ പിടിയിൽ ആണ് , അതിനായി ഏതറ്റം വരെ പോകാനും  മനുഷ്യർ തയ്യാറാകുന്നു,  ശലോമോൻ ഓർമ്മിപ്പിക്കുന്നു “നിന്റെ വായല്ല മറ്റൊരുത്തൻ ,നിന്റെ അധരമല്ല   വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ ” നിന്റെ പ്രശംസ സ്വയം ഉയർത്തിപിടിക്കാതെ മറ്റുള്ളവർ പറയട്ടെ എന്ന് ശലോമോൻ പറയുമ്പോൾ, ആ നിലവാരത്തിൽ നിന്ന്‌ ഒരു പടി കൂടി മുൻപോട്ട് കടന്ന് പരപ്രശംസ പോലും മുഖവിലക്കെടുക്കാത്ത  ക്രിസ്തു യേശു തന്നെയാണ്  നമുക്ക് ഈ വിഷയത്തിൽ ലഭിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ മാത്യക .

ക്രിസ്തുവിൽ ശക്തരായി തീർന്നവരോട് പൌലോസ് അപ്പോസ്തലൻ പറയുന്നു ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നെ പ്രസാദിക്കാതിരിക്കയും വേണം … ക്രിസ്തുവും തന്നിൽ തന്നെ പ്രസാദിച്ചില്ല ( റോമർ 15 : 1‌- 3 ) ആത്മാവിനു വിശ്രമവും ആത്മീക ജീവിതത്തിനു വളർച്ചയും പ്രാപ്തമാക്കുവാൻ നാം ക്രിസ്തുവിൽ നിന്നു പഠിക്കേണ്ടിയിരിക്കുന്നു, തന്റെ പരസ്യ പ്രവർത്തനങ്ങളുടെ ആരംഭത്തിൽ തന്നെ കർത്താവ് ഈ നിലപാട് എടുത്തിരുന്നു , പരീശന്മാരുടേയും, ന്യായശാസ്ത്രിമാരുടേയും ഈ കപടമുഖത്തേ കർത്താവ് തുറന്നു കാട്ടുകയും ചെയ്തിരുന്നു. നിങ്ങളുടെ ദാന ധർമ പ്രവ്യത്തികൾ  മനുഷ്യർ കാണേണ്ടതിനു അവരുടെ മുൻപിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിപ്പാൻ സൂക്ഷിക്കുക എന്ന് ഗിരി പ്രഭാഷണത്തിലും , പിന്നീട് ജനക്കൂട്ടത്തോടും ശിഷ്യന്മാരോടുമായി പരീശന്മാരും വേദജ്ഞരുമായവർ മോശയുടെ സിഹാസനത്തിൽ ഉപവിഷ്ടരായിരുന്നു കൊണ്ട്  പറയുന്നതെല്ലാം നിങ്ങൾ സസൂക്ഷമം അനുവർത്തിക്കണം, എന്നാൽ അവരൂടെ ജീവിതശൈലി, മനോഭാവങ്ങൾ മാത്യകയാക്കരുത്, കാരണം തിരുവെഴുത്തുകൾ സദാ ശോധന ചെയ്യുന്ന ഈക്കൂട്ടർ അതിൽ അടങ്ങിയിരിക്കുന്ന നിത്യജീവനേ തിരിച്ചറിഞ്ഞിട്ടും  ആ തിരുവെഴുത്തുകൾ എന്നെ സാക്ഷ്യപ്പെടുത്തിയിട്ടും മനുഷ്യബഹുമാനത്തിന് പ്രാധാന്യം ഒട്ടും കൊടുക്കാത്ത എന്റെ അരുകിലേക്കല്ല പരസ്പര ബഹുമാനത്തിനു പുറകേയാണ് അവരുടെ നീക്കം എന്ന് യേശു കർത്താവ് ഓർമ്മിപ്പിക്കുന്നു. ( മത്തായി 6 :1, 23 : 1-7, യോഹന്നാൻ 5 : 39 – 44  ).

സ്വയ പ്രശംസ ഒഴിഞ്ഞു ജീവിക്കുവാൻ നമുക്ക് ലഭിക്കുന്ന ഏറ്റവും നല്ല മാത്രുക ക്രിസ്തു തന്നെയാണ്, യേശു പറഞ്ഞു എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പീൻ എങ്കിൽ മാത്രമേ നമ്മുടെ ആത്മാക്കൾക്ക് ആശ്വാസം ലഭിക്കൂ, അല്ലാതുള്ള പഠനങ്ങൾ അറിവും ആശങ്കകളും  വർദ്ധിപ്പിക്കുവാനേ ഉപകരിക്കൂ, സ്വയ പ്രശംസ പോയിട്ട് പര പ്രശംസ പോലും ക്രിസ്തു യേശു ഒട്ടൂം പരിഗണിച്ചില്ല എന്ന് തിരുവചനം തെളിവുകൾ നിരത്തുന്നു പ്രശംസകളിൽ പൊതിഞ്ഞ വാക്കുകളിൽ രാത്രിയിൽ തന്നെ സന്ദർശിച്ച നിക്കോദിമോസ് , കർത്താവ് ആ പ്രശംസാ വാക്കുകൾ കേട്ട ഭാവം പോലെ നടിക്കാതെ  പുതുതായി ജനിക്കാതെ ദൈവരാജ്യം കാണുവാൻ പോലും ആർക്കും കഴിയില്ല എന്ന് വ്യക്തമാക്കുന്നു. എന്നേ പ്രശംസാവാക്കുകൊണ്ട് എത്ര പൊതിഞ്ഞാലും പുതുജനനം നിന്നിൽ സംഭവിച്ചില്ലെങ്കിൽ നീ ദൈവരാജ്യത്തിനു അന്യൻ തന്നെ.

നമ്മിൽ ഇനിയും സ്വയപ്രശംസയുടെ വേരുകൾ നിലനിൽക്കുന്നെങ്കിൽ പൌലോസിന്റെ വാക്കുകൾ താൻ അൽപ്പനായിരിക്കെ മഹാൻ ആകുന്നു എന്ന് ഒരുത്തൻ നിരുപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു , ഒരോരുത്തൻ താന്താന്റെ പ്രവ്യത്തികൾ ശൊധന ചെയ്യട്ടെ എന്നാൽ അവൻ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽ തന്നെ അടക്കി വെയ്ക്കും. (ഗലാത്യർ 6 : 3,4 ) , ഒരുപാട് പ്രശംസിക്കാനുണ്ടായിട്ടും പൌലോസ് സ്വയം വിശേഷിപ്പിച്ചത്  അകാല പ്രജയെന്നാണ് , പൂർണ്ണവളർച്ച എത്താത്ത സമയത്തിനു മുൻപ് ജനിച്ചവനേപോലെയുള്ള  എനിക്കും ക്രിസ്തുവിന്റെ പ്രത്യക്ഷതലഭിച്ചു എന്നാണ്. അശക്തരുടെ ബലഹീനതകളെ ചുമക്കുമ്പോഴും സ്വയം  പ്രശംസിക്കാതെ, ക്രിസ്തുവിന്റെ നല്ല മാത്യകപിന്തുടർന്ന് ,ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പാൻ നമുക്ക് കഴിയട്ടെ അങ്ങനെ ആ സ്വയത്യാഗത്തിന്റെ  സൌരഭ്യം നമ്മിലൂടെ പരന്ന് ദൈവനാമ മഹത്വത്തിനു നമുക്ക് സാക്ഷ്യം വഹിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.